Copyright © 2026 Citymapia.com. All Rights Reserved

സഹകരണ സംഘ നിക്ഷേപങ്ങളിൽ നികുതി പിടിത്തം തുടങ്ങിയാൽ പഴയ നികുതിയും പലിശയും പിഴയും
സഹകരണ സംഘങ്ങളിലെ നിക്ഷേപ പലിശയ്ക്ക് സ്രോതസ്സിൽ നിന്നുള്ള നികുതി (TDS) നിർബന്ധമാക്കി ആദായനികുതി വകുപ്പ് നോട്ടിസ് നൽകിത്തുടങ്ങിയതോടെ, നിലവിൽ മാത്രം അല്ല, മുൻകാല വർഷങ്ങളിലെ ഇടപാടുകളും പരിശോധിക്കപ്പെടുമോ എന്ന ഭീതിയാണ് സഹകരണ മേഖലയിലും നിക്ഷേപകരിലും ശക്തമാകുന്നത്.
ഇതുവരെ ടിഡിഎസ് കണക്കിൽ ഉൾപ്പെടാതിരുന്ന സഹകരണ സംഘങ്ങൾ ഇപ്പോൾ മുതൽ നികുതി പിടിച്ചു തുടങ്ങുന്നതോടെ, മുൻ വർഷങ്ങളിൽ പിടിക്കാതിരുന്ന നികുതി തുകയ്ക്ക് പുറമെ പലിശയും പെനാൽറ്റിയും ഉൾപ്പെടുത്തി അടക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് മേഖലയിലെ വിലയിരുത്തൽ.
ആദായനികുതി വകുപ്പിന്റെ നിർദേശപ്രകാരം, വാർഷിക വിറ്റുവരവ് 50 കോടി രൂപയ്ക്ക് മുകളിലുള്ള സഹകരണ സംഘങ്ങൾ നിക്ഷേപ പലിശയിൽ നിന്ന് നിർബന്ധമായും ടിഡിഎസ് പിടിക്കണം. മുതിർന്ന പൗരന്മാർക്ക് ഒരു സാമ്പത്തിക വർഷത്തിൽ നൽകുന്ന പലിശ ഒരു ലക്ഷം രൂപയ്ക്ക് മുകളിലായാലും, മറ്റ് നിക്ഷേപകർക്ക് 50,000 രൂപയ്ക്ക് മുകളിലായാലും ടിഡിഎസ് ബാധകമാണ്. ഇത് പാലിക്കാത്ത പക്ഷം കനത്ത പിഴയും നിയമനടപടികളും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നോട്ടിസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ പലിശയ്ക്ക് 10 ശതമാനവും, പാൻ വിവരങ്ങൾ നൽകാത്തവരുടെ കാര്യത്തിൽ 20 ശതമാനവും ടിഡിഎസ് ഈടാക്കേണ്ടതുണ്ട്.
2020-ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ സഹകരണ സംഘങ്ങൾ നൽകിയ ഹർജികൾ കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി തള്ളിയതോടെയാണ് ഇപ്പോൾ വകുപ്പിന്റെ നടപടി ശക്തമായത്. 2025 ഒക്ടോബർ 26 മുതൽ നൽകുന്ന നിക്ഷേപ പലിശയ്ക്കാണ് ടിഡിഎസ് വ്യവസ്ഥകൾ ബാധകമാകുക എന്നാണ് നിയമവ്യവസ്ഥ. എന്നാൽ, ഇതുവരെ ടിഡിഎസ് പിടിക്കാതിരുന്ന കാലയളവുകൾക്കും പരിശോധന നീളുമോ എന്നതാണ് സംഘങ്ങളുടെ പ്രധാന ആശങ്ക.
അതേസമയം, വിറ്റുവരവ് കണക്കാക്കുന്നതിലെ ആശയക്കുഴപ്പം വലിയ പ്രശ്നമായി തുടരുന്നു. നിക്ഷേപവും പലിശ വരുമാനവും ഉൾപ്പെടുത്തി വിറ്റുവരവ് കണക്കാക്കിയാൽ, ചെറുകിട സംഘങ്ങൾ പോലും 50 കോടി പരിധിയിൽ എത്തിപ്പെടുമെന്നതാണ് സംഘങ്ങളുടെ വാദം. സംഘങ്ങളുടെ നിലപാട്, വിൽപ്പനയും വ്യാപാര ഇടപാടുകളും മാത്രം വിറ്റുവരവായി കണക്കാക്കണം എന്നതാണ്.
നിക്ഷേപ പലിശയിൽ നിന്ന് നേരിട്ട് നികുതി പിടിക്കപ്പെടുന്നതോടെ, നിക്ഷേപകർക്ക് കൈയിൽ ലഭിക്കുന്ന പലിശ ഗണ്യമായി കുറയുകയും, മുൻകാല നികുതി ബാധ്യതകൾ വന്നാൽ സഹകരണ സംഘങ്ങളുടെ സാമ്പത്തിക സ്ഥിരത തന്നെ തകർന്നുപോകുകയും ചെയ്യാം എന്ന ഭീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. വിഷയത്തിൽ വ്യക്തത വരുത്താൻ കേന്ദ്ര സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സഹകരണ മേഖല ശക്തമായി ആവശ്യപ്പെടുന്നു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/HAbYfd8FEk3ASYuStRBTVz?mode=wwt
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....


We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.