Copyright © 2026 Citymapia.com. All Rights Reserved

വൈക്കത്ത് കയർ സഹകരണ സംഘങ്ങളിൽ പച്ചത്തൊണ്ടുതല്ലി ചകിരിയാക്കുന്ന ഡി ഫൈബറി മെഷിനുകൾ സ്ഥാപിക്കുകയും ഇലക്ട്രോണിക് റാട്ടുകൾ വിതരണം നടത്തുകയും ചെയ്തതോടെ കയർ ഉല്പാദനം ഗണ്യമായി വർധിച്ചു. ഫെബ്രുവരിവരെ വൈക്കത്തെ കയർ സംഘങ്ങളിലെ കയർ ഉല്പാദനം 18,500 ക്വിന്റലായാണ് ഉയർന്നത്. കഴിഞ്ഞവർഷം ഇത് 15,000 ക്വിന്റലായിരുന്നു. നാലുവർഷം മുമ്പ് വർഷത്തിൽ 150 ക്വിന്റൽ കയർ ഉല്പാദിപ്പിച്ചിരുന്ന അവസ്ഥയിൽനിന്ന് വൈക്കത്തെ കയർ സഹകരണ സംഘങ്ങൾ ഏറെ മുന്നോട്ടു പോയി. വൈക്കത്തെ 37 കയർ സഹകരണ സംഘങ്ങളിലും കയർ ഉല്പാദനം വർധിച്ചു. സംസ്ഥാന കയർ വകുപ്പ് കൺസോഷ്യം രൂപീകരിച്ച് ചകിരി എത്തിച്ചു നൽകി തുടങ്ങിയതോടെയാണ് മേഖലയിൽ ഉണർവുണ്ടായത്. തമിഴ്നാടിനെ ആശ്രയിച്ചിരുന്നപ്പോൾ ചകിരിക്ക് തീവിലയായിരുന്നു. കിലോയ്ക്ക് 30 ഉം 35 രൂപയുമൊക്കെ ഈടാക്കിയിരുന്ന തമിഴ്നാട് ലോബി കേരളത്തിൽ തൊണ്ട് സംഭരിച്ച് പ്രാദേശികമായി ചകിരി ഉല്പാദിപ്പിച്ചതോടെ 19 രൂപയ്ക്കും 17 നിരക്കിലുമൊക്കെ നൽകാൻ തയ്യാറാവുകയാണ്. സംഘങ്ങളിൽ130 ഡിഫൈബറിങ് മെഷിനുകളും തൊഴിലാളികളിലേക്ക് 5000 ഇലക്ട്രോണിക് റാട്ടുകളുമെത്തിയതോടെ തൊഴിലാളികൾക്കും ഉത്സാഹമായി. വൈക്കത്തെ വെച്ചൂർ, ചെമ്മനാകരി, പറക്കാട്ടുകുളങ്ങര കയർ സംഘങ്ങളിൽ മാർച്ച് പൂർത്തിയാകുമ്പോൾ കയർ ഉല്പാദനം1000 ക്വിന്റൽ കവിയും. രണ്ടുതവണ പ്രളയത്തിൽ മുങ്ങിയ പുഴയോരത്തു സ്ഥിതി ചെയ്യുന്ന അക്കരപ്പാടം കയർ സംഘത്തിൽ 850 ക്വിന്റൽ കയർ ഉല്പാദിപ്പിച്ചു. ചെമ്മനത്തുകര മാർച്ചു തീരുമ്പോൾ കയർ ഉല്പാദനം1000 ക്വിന്റലിനോടടുക്കും. നേരേകടവ് സംഘങ്ങളിൽ 800 ക്വിന്റലിലധികവും പള്ളിപ്രത്തുശേരി സംഘത്തിൽ 600 ക്വിന്റലും കയർ ഉല്പാദിപ്പിച്ചു കഴിഞ്ഞു. സർക്കാർ ഇടപെടൽ ശക്തമായതോടെ ആഭ്യന്തര വിപണിയിൽ കയറിനു പ്രിയമേറിയതും സംഘങ്ങൾക്കു ഗുണമാകുകയാണ്. സംസ്ഥാനത്ത് 75,000 ക്വിന്റലായിരുന്ന കയർ ഉല്പാദനം രണ്ടുലക്ഷം ക്വിന്റൽ ആക്കുന്നതിനുള്ള ഊർജിത ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്. സംഘങ്ങളിൽ പലയിടങ്ങളിലും സോളാർ വൈദ്യുതി ഉപയോഗിച്ച് കയർപിരി തുടങ്ങിയതോടെ വൈദ്യുതി തടസ്സം മൂലം പണിമുടക്കേണ്ട സ്ഥിതിയില്ല. ഓട്ടോമാറ്റിക് സ്‌പിന്നിങ് മെഷീനുകൾ വന്നതോടെ കയർ ഉല്പാദനം കൂടുകയും തൊഴിലാളികളുടെ വരുമാനം വർധിക്കുകയും ചെയ്യുമെന്ന് അക്കരപ്പാടം കയർ സംഘം പ്രസിഡന്റ് എ പി നന്ദകുമാർ പറയുന്നു. 200 റണ്ണേജുള്ള ഒരുകിലോ കയറിന് 51 രൂപ രൊക്ക വിലയും സർക്കാരിന്റെ വില സ്ഥിരതാ ഫണ്ടു പ്രകാരമുള്ള 5.10 രൂപയടക്കം 56.10 രൂപ ലഭിക്കുന്നുണ്ട്. ഓട്ടോമാറ്റിക് സ്‌പിന്നിങ് മെഷീനിൽ 55-60 കിലോ കയർ ഉല്പാദിപ്പിക്കുന്ന തൊഴിലാളിക്ക് ദിവസേന 600 രൂപ ലഭിക്കുന്ന സ്ഥിതിയിലേക്ക് സംഘങ്ങളെ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുള്ള ചില കയർ സംഘങ്ങൾക്ക് ഇതിനകം സർക്കാർ ഓട്ടോമാറ്റിക് സ്‌പിന്നിങ് മെഷിൻ നൽകി. യന്ത്രവൽക്കരണത്തോടെ ഈ പരമ്പരാഗത വ്യവസായത്തെ വൈവിധ്യവൽക്കരിച്ച് അഭിവൃദ്ധിപ്പെടുത്താമെന്ന വിശ്വാസത്തിലാണ് കയർ സഹകരണ സംഘങ്ങൾ.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.